കൊല്ലം മയ്യനാട് മഴു ഉപയോഗിച്ച് ആക്രമണം; ആക്രമണത്തിൽ യുവാവിന്റെ കാലിന് വെട്ടേറ്റു.

0

Latest News Kerala | Kollam News | Thiruvananthapuram News | Alappuzha News | National News | Gulf News | English News

കൊല്ലം : മയ്യനാട് കാരിക്കുഴി പാലേത്ത് വടക്കേതിൽ വിഷ്ണുവിനാണ് കാലിന് വെട്ടേറ്റത്. സമീപവാസിയായ അനിരുദ്ധൻ, ഇയാളുടെ മക്കളായ അഭിരാജ്, അഭിസൂരജ് എന്നിവരും ഇവരുടെ സുഹൃത്തുക്കളും ഇന്നലെ വൈകുന്നേരം ആറരയോടെ വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. 

2012-ൽ അനിരുദ്ധന്റെ വീട്ടിലെ തെങ്ങ് വിഷ്ണുവിന്റെ വീട്ടിനു മുകളിലേക്ക് അപകടകരമായ നിലയിൽ ചായ്ഞ്ഞ് നിന്നിരുന്നു. ഇക്കാരണത്താൽ വിഷ്ണുവിന്റെ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതു കാട്ടി വിഷ്ണുവിന്റെ വീട്ടുകാർ മയ്യനാട് വില്ലേജിൽ പരാതി നൽകിയതിനെ തുടർന്ന് തെങ്ങ് മുറിച്ചു മാറ്റി. ഇതിനെ തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ ശത്രുത നില നിന്നിരുന്നു. ഇതിനു ശേഷം അനിരുദ്ധൻ പലപ്പോഴും വിഷ്ണുവിന്റെ കുടുംബത്തെ അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു.


തങ്ങളുടെ കുടുംബത്തെ അസഭ്യം പറയുന്നു എന്ന് കാട്ടി വിഷ്ണുവിന്റെ മാതാപിതാക്കൾ പലപ്പോഴായി ഇരവിപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതിന് ശേഷവും അസഭ്യം പറയുന്നതും വെല്ലുവിളികളും തുടർന്നിരുന്നു. 

ഇക്കഴിഞ്ഞ ഞായറാഴ്ച അനിരുദ്ധനും മകനും വിഷ്ണുവിന്റെ വീട്ടിലെത്തി വിഷ്ണുവിന്റെ അമ്മയെയും സഹോദരിയെയും ആക്രമിക്കുകയും വിഷ്ണുവിന്റെ മൊബൈൽ ഫോൺ എറിഞ്ഞു തകർക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് വീണ്ടും ഇവർ ഇരവിപുരം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്താൽ സംഭവദിവസമായ ഇന്നലെ സമീപത്തെ ക്ഷേത്രത്തിൽ ഉത്സവമായതിനാൽ അനിരുദ്ധന്റെ മകനും നാല് സുഹൃത്തുക്കളും ചേർന്ന് വിഷ്ണുവിന്റെ അച്ഛൻ വിക്രമനെ ആക്രമിക്കാൻ എത്തുകയും ഇത് കണ്ട് തടസം പിടിക്കാൻ എത്തിയ വിഷ്ണുവിനെ മർദ്ധിക്കുകയും വീടിന് കല്ല് എറിയുകയും ചെയ്തു. തുടർന്ന് അനിരുദ്ധൻ കൈയിൽ കരുതിയ മഴു ഉപയോഗിച്ച് വിഷ്ണുവിന്റെ കാലിൽ വെട്ടുകയുകയായിരുന്നു. ഇത് കണ്ട് ഓടി എത്തിയ സമീപവാസിയായ ഉണ്ണിയെയും ഇയാളുടെ മകൾ അനഘയെയും വിഷ്ണുവിന്റെ സുഹൃത്തായ മഹേഷ് മോഹൻ എന്നിവരെയും സംഘം ആക്രമിച്ചു.  പരിക്കേറ്റ വിഷ്ണുവിനെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ മയ്യനാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇരവിപുരം പോലീസ് കേസ് എടുത്തു. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജ്ജിതമാക്കി. 

Post a Comment

0Comments
Post a Comment (0)