കൊല്ലം : ജില്ലയിൽ സംഘടിപ്പിച്ച രാഹുൽ ഗാന്ധിയുടെ പര്യടനവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി താമസിച്ച ആഡംബര ഹോട്ടലിൻ്റെ ബിൽ നൽകിയിട്ടില്ല എന്ന സത്യാവസ്ഥ സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്ക് വെച്ച പാർട്ടി നേതാവിനെ പ്രാഥമിക അംഗത്വത്തിൽ ഡി.സി.സി പുറത്താക്കി. ജില്ലയിലെ കോൺഗ്രസ് മൈനോറിറ്റി സെൽ സെക്രട്ടറിയായ മുഹമ്മദ് മുബാറക്ക് മുസ്‌തഫയെയാണ് ഡി.സി.സി പുറത്താക്കിയതായി പ്രസിഡൻ്റ് ബിന്ദുകൃഷ്ണ അറിയിച്ചത്. പൊതുമധ്യത്തിൽ കോൺഗ്രസ് കമ്മിറ്റിക്ക് കോട്ടം തട്ടുന്ന പ്രചാരണം നടത്തിയെന്ന എന്ന കാരണം കണ്ടെത്തിയാണ് പുറത്താക്കൽ. ഇത് സംബന്ധിച്ച് ഒരു വിഭാഗം യുവ അണികൾക്കിടയിൽ പ്രതിഷേധം പുറപ്പെടുന്നതായാണ് വിവരം.
ജില്ലയിൽ രാഹുല്‍ ഗാന്ധിയെത്തിയപ്പോൾ താമസിച്ച സ്വകാര്യ ഹോട്ടലിന് വാടകയായി ആറുലക്ഷം രൂപ നല്‍കാനുണ്ട് എന്നാതായിരുന്നു വിവാദ വാര്‍ത്ത. ഈ സന്ദർശനത്തിനിടെയായിരുന്നു രാഹുല്‍ഗാന്ധി കടലിലേക്ക് ചാടിയതും അവ ചർച്ചയായതും. വിവാദങ്ങൾ കത്തിനിൽക്കെയാണ് ഇവ വ്യാജവാർത്തയാണെന്നാരോപിച്ച്, കോൺഗ്രസ് ജില്ലാ നേതൃത്വം രംഗത്ത് വരികയും ഇവ സംബന്ധിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് പ്രത്യക്ഷ പ്രചാരണം വന്നതോടെ വിവരം ലഭിച്ചത് മുബാറക്കിൻ്റെ എഫ്ബി പോസ്റ്റിലൂടെയാണെന്ന് കാണിച്ച് പ്രമുഖരും രംഗത്ത് വന്നിരുന്നു.