വിദേശത്ത് പഠിക്കാനും ജോലിക്കായി പോകുന്നവര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന ആരോഗ്യമന്ത്രി

0

തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസ് മുതൽ 45 വയസുവരെ പ്രായമുള്ളവരുടെ വാക്സിനേഷൻ മുൻഗണനാ വിഭാഗത്തിൽ വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകുന്നവരെയും കൂടി ഉൾപ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകുന്നവർക്ക് പല രാജ്യങ്ങളും വാക്സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് സർക്കാർ ഇക്കാര്യത്തിൽ അടിയന്തര തീരുമാനം എടുത്തത്. ഇതുൾപ്പെടെ 11 വിഭാഗങ്ങളെക്കൂടി വാക്സിനേഷന്റെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സിവിൽ സപ്ലൈസ് വിഭാഗത്തിലെ ഫീൽഡ് സ്റ്റാഫ്, എഫ്.സി.ഐയുടെ ഫീൽഡ് സ്റ്റാഫ്, പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലെ ഫീൽഡ് സ്റ്റാഫ്, സാമൂഹ്യനീതി വകുപ്പിലെ ഫീൽഡ് സ്റ്റാഫ്, വനിത ശിശുവികസന വകുപ്പിലെ ഫീൽഡ് സ്റ്റാഫ്, മൃഗസംരക്ഷണ വകുപ്പിലെ ഫീൽഡ് സ്റ്റാഫ്, ഫിഷറീസ് വകുപ്പിലെ ഫീൽഡ് സ്റ്റാഫ്, എസ്.എസ്.എൽ.സി., എച്ച്.എസ്.സി., വി.എച്ച്.എസ്.എസി. തുടങ്ങിയ പരീക്ഷാ മൂല്യനിർണയ ക്യാമ്പിൽ നിയമിച്ച അധ്യാപകർ, പോർട്ട് സ്റ്റാഫ്, വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകുന്ന വാക്സിനേഷൻ നിർബന്ധമുള്ളവർ, കടൽ യാത്രക്കാർ എന്നീ 11 വിഭാഗങ്ങളിലുള്ളവരേയാണ് വാക്സിനേഷന്റെ മുൻഗണനാ വിഭാഗത്തിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.


 
32 വിഭാഗങ്ങളിലുള്ളവരെ കോവിഡ് മുന്നണി പോരാളികളായി പരിഗണിച്ച് 18 വയസ് മുതൽ 45 വയസുവരെ പ്രായമുള്ള മുൻഗണനാ വിഭാഗത്തിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. എങ്കിലും കൂടുതൽ വിഭാഗക്കാരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നാവശ്യമുയർന്നു. ഇതിന്റെയടിസ്ഥാനത്തിൽ സംസ്ഥാനതല കമ്മിറ്റി യോഗം കൂടി നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് 11 വിഭാഗക്കാരെക്കൂടി ഉൾപ്പെടുത്തിയത്.

Post a Comment

0Comments
Post a Comment (0)