എം.സി ജോസഫൈന്‍ വനിത കമ്മീഷന്‍ സ്ഥാനം രാജിവെച്ചു.

0


വിവാദ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് എം.സി ജോസഫൈന്‍ വനിത കമ്മീഷന്‍ സ്ഥാനം രാജിവെച്ചു. ചാനല്‍ പരിപാടിക്കിടെ ​ഗാര്‍ഹിക പീഡനത്തെ കുറിച്ച്‌ തന്നോട് പരാതി ബോധിപ്പിച്ച യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരണം നടത്തിയ എം.സി ജോസഫൈനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. 11 മാസകാലാവധി നിലനില്‍കെയാണ് വനിത കമ്മീഷനില്‍ നിന്നും എം.സി ജോസഫൈന്‍ രാജി വെച്ചത്.

വിവാദ പരാമര്‍ശത്തെ കുറിച്ച്‌ സി.പി.എം സംസ്ഥാന കമ്മറ്റിയില്‍ എം.സി ജോസഫൈന്‍ വിശദീകരണം നല്‍കിയിരുന്നു. സെക്രട്ടേറിയറ്റ് യോഗത്തിലും ജോസഫൈനെതിരെ കടുത്ത വിമര്‍ശമാണ് ഉയര്‍ന്നത്. പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്ന പ്രസ്തവനയാണ് ജോസഫൈന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ സി.പി.എം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി.

വനിത കമ്മീഷന്‍ അധ്യക്ഷയ്ക്ക് പുറമെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ് എം.സി ജോസഫൈന്‍. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉയരുന്ന സ്ത്രീവിരുദ്ധതയില്‍ ജോസഫൈന്‍ മൗനം പാലിക്കുന്നുവെന്ന വിമര്‍ശനം നേരത്തെ ജോസഫൈനെതിരെ ഉയര്‍ന്നിരുന്നു. പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രസ്താവനകളും എം.സി ജോസഫൈന്‍ നേരത്തെ നടത്തിയിട്ടുണ്ട്.

Post a Comment

0Comments
Post a Comment (0)