മുന്‍ പൊലീസുകാരന്റെ വീട്ടില്‍ കണ്ടെത്തിയത് നിരവധി മൃതദേഹങ്ങള്‍; ഇരകളില്‍ ഏറെയും സ്ത്രീകളും പെണ്‍കുട്ടികളും

0

മുന്‍ പൊലീസുകാരന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് നിരവധി മൃതദേഹങ്ങള്‍. എല്‍ സാല്‍വദോറിലാണ് സംഭവം. സ്ത്രീകളുടേതും പെണ്‍കുട്ടികളുടേയും എന്ന് സംശയിക്കുന്ന മൃതദേഹങ്ങളാണ് അന്‍പത്തിയൊന്നുകാരനായ ഹ്യൂഗോ ഏര്‍ണെസ്റ്റോ ഒസോറിയോ ചാവേസിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം പെണ്‍കുട്ടികളും സ്ത്രീകളും കൊല്ലപ്പെടുന്ന രാജ്യങ്ങളിലൊന്നെന്ന കുപ്രസിദ്ധി നേടിയിട്ടുള്ളതാണ് എല്‍ സാല്‍വദോര്‍.
57കാരിയായ സ്ത്രീയുടേയും അവരുടെ 26കാരിയായ മകളുടേയും കൊലപാതകത്തില്‍ ഹ്യൂഗോ ഏര്‍ണെസ്റ്റോ ഒസോറിയോ ചാവേസ് പിടിയിലായിരുന്നു. ഇവരെ കൊലപ്പെടുത്തിയത് താനാണെന്നും ഹ്യൂഗോ ഏര്‍ണെസ്റ്റോ ഒസോറിയോ ചാവേസ് പൊലീസിനോട് വിശദമാക്കിയിരുന്നു.

സാല്‍ സാല്‍വദോറില്‍ നിന്ന് 78 കിലോമീറ്റര്‍ അകലെയുള്ള ഇയാളുടെ വീട്ടില്‍ നടന്ന ഫോറന്‍സിക് പരിശോധനയാണ് ഞെട്ടിക്കുന്ന ചില കണ്ടെത്തലുകള്‍ നടന്നത്.

രണ്ട് വര്‍ഷത്തിന് മുന്‍പ് കുഴിച്ചിട്ടതെന്ന് വിലയിരുത്തുന്ന ഏഴ് കല്ലറകളാണ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഇവയില്‍ നിന്നായി ഇതിനോടകം എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് പ്രോസിക്യൂട്ടര്‍ വെള്ളിയാഴ്ച കോടതിയില്‍ വിശദമാക്കിയത്. 24ഓളം പേരുടെ മൃദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതായും പൊലീസ് പറയുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ ഡിഎന്‌എ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഇതിലൂടെ കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസുള്ളത്. പത്ത് വര്‍ഷത്തോളമായി നടന്ന കൊലപാതകങ്ങള്‍ അന്വേഷണത്തില്‍ തുമ്ബുണ്ടാകുമെന്നാണ് പൊലീസ് വിലയിരുത്തല്‍.

മുന്‍ പൊലീസുകാരനും, സൈനികരും,കള്ളക്കടത്തുകാരും അടക്കം 10 പേര്‍ക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ ബിബിസി റിപ്പോര്‍ട്ട്. ഇവര്‍ അമേരിക്കയിലേക്ക് കുടിയേറാന്‍ സഹായിക്കാമെന്ന വാഗ്ദാനം നല്‍കി സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരകളെ കണ്ടെത്തിയിരുന്നതെന്നാണ് സംശയം. കഴിഞ്ഞ ഒരു വര്‍ഷം മാത്രം എല്‍ സാല്‍വദോറില്‍ കൊല്ലപ്പെട്ടത് 70 സ്ത്രീകളാണ്. 2019ല്‍ ഇത് 111 ആയിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

Post a Comment

0Comments
Post a Comment (0)